National
ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദങ്ങൾക്ക് ആറ് പേജുള്ള കത്തിലൂടെ മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. കേരളത്തിന്റെ ഭരണനേട്ടങ്ങൾ പഴയ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തെലങ്കാനയിലെ പുതിയ ഭരണമാറ്റത്തിന് ശേഷമുള്ള പുരോഗതി പിണറായി വിജയൻ കാണുന്നില്ലെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. കത്തിന്റെ അവസാനം തന്റെ പ്രശസ്തമായ "നീ പോ മോനേ വിജയാ' എന്ന ഡയലോഗ് ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
പിണറായി വിജയൻ ഉദ്ധരിച്ച കണക്കുകൾ നിതി ആയോഗിന്റെ 2023-24 വർഷത്തെ റിപ്പോർട്ടിലാണെന്നും അത് തെലങ്കാനയിൽ പുതിയ സർക്കാർ വരുന്നതിന് മുൻപുള്ള കാലയളവിനെയാണ് സൂചിപ്പിക്കുന്നതെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 28 മാസത്തിനിടെ തെലങ്കാന കൈവരിച്ച 10.1 ശതമാനം ജിഎസ്ഡിപി വളർച്ചയും 3.79 ലക്ഷം രൂപയുടെ പ്രതിശീർഷ വരുമാനവും ഇതിന് തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ സാക്ഷരതയും വികസനവും മുൻപ് ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെയും പ്രവാസികളുടെയും കൂടി സംഭാവനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷണത്തിലെ പുരോഗതിയില്ലായ്മയെക്കുറിച്ചും രേവന്ത് റെഡ്ഡി കത്തിൽ പരാമർശിച്ചു. കേരളത്തിൽ ശമ്പളവും പെൻഷനും വൈകുന്നില്ലെന്ന അവകാശവാദം തെറ്റാണെന്നും എന്നാൽ തെലങ്കാനയിൽ കൃത്യസമയത്ത് ഇത് വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേരളത്തിലെ യുവാക്കളുടെ വിദേശത്തേക്കുള്ള കുടിയേറ്റം, വ്യവസായ വളർച്ചയിലെ കുറവ് എന്നിവ എൽഡിഎഫ് സർക്കാർ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: തെലങ്കാനയിലെ വികസനം കണ്ടുപഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ശമ്പളവും പെൻഷനും നിരന്തരം മുടങ്ങുന്ന തെലങ്കാനയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും, പകരം ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ രേവന്ത് റെഡ്ഡിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തെലങ്കാന വികസനം കണ്ടുപഠിക്കാൻ പിണറായി വിജയന് ടിക്കറ്റ് എടുത്തു നൽകാം എന്ന രേവന്ത് റെഡ്ഡിയുടെ പരിഹാസത്തിനാണ് ഇപ്പോൾ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ഈ വാക്പോര് ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയാണ്.
Kerala
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസിന്റെ താരപ്രചാരകനുമായ രേവന്ത് റെഡ്ഡിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി. നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥിന് വേണ്ടി പൂന്തുറയിൽ നടത്തിയ റോഡ് ഷോയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
മോഹൻലാലിന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്താണ് രേവന്ത് റെഡ്ഡി തുടങ്ങിയത്. "നീ പോ മോനേ വിജയാ... യുവർ ടൈം ഈസ് ഓവർ" എന്ന് മലയാളത്തിൽ പറഞ്ഞത് പ്രവർത്തകർക്കിടയിൽ വലിയ കൈയ്യടി നേടി. പിണറായി വിജയന്റെ സമയം കഴിഞ്ഞുവെന്നും ഇനി യുഡിഎഫിന്റെ കാലമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എൽഡിഎഫിന് നൽകുന്ന വോട്ട് ബിജെപിക്കാണ് പോകുന്നത്. ബിജെപിയെ കേരളത്തിൽ കടക്കാതെ തടയുന്നത് യുഡിഎഫ് ആണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളത്തിൽ വേണ്ടത്ര വ്യവസായങ്ങളോ തൊഴിലവസരങ്ങളോ ഇല്ല.
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് കേരളത്തിൽ തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ല. ഇതിന് മാറ്റം വരുത്താൻ യുഡിഎഫ് അധികാരത്തിൽ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുറന്ന ജീപ്പിൽ നടത്തിയ റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കെ.എസ്. ശബരീനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പൊരിവെയിലിനെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് പ്രചാരണത്തിൽ പങ്കെടുത്തത്.
National
ന്യൂഡൽഹി: സംസ്ഥാനത്തിന് കൂടുതൽ ഐപിഎസ് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബുധനാഴ്ചയായിരുന്നു സന്ദർശനം.
യോഗത്തിൽ, തെലങ്കാനയുടെ പോലീസ് ആവശ്യങ്ങൾ ഗണ്യമായി വർദ്ധിച്ചുവെന്നും ശക്തമായ ഐപിഎസ് കേഡർ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ കേഡർ അവലോകനം 2016 ൽ നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 ൽ നടക്കേണ്ടിയിരുന്ന അടുത്ത അവലോകനം വൈകി, 2025 ൽ അത് പൂർത്തിയായി. ഏഴ് അധിക ഐപിഎസ് ഉദ്യോഗസ്ഥരെ മാത്രമേ അനുവദിച്ചുള്ളുവെന്നും അദ്ദേഹം അമിത് ഷായെ ഓർമിപ്പിച്ചു.
തെലങ്കാനയിൽ അനുവദനീയമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലുള്ള 83 ൽ നിന്ന് 105 ആയി ഉയർത്തണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നിശ്ചയിച്ചതുപോലെ മൂന്നാമത്തെ കേഡർ അവലോകനം കാലതാമസമില്ലാതെ നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തെലങ്കാനയിലും സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ തുടങ്ങിയ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈദരാബാദ്, സൈബരാബാദ്, മൽക്കാജ്ഗിരി പോലീസ് കമ്മീഷണറേറ്റുകളുടെ പുനഃസംഘടന, ഫ്യൂച്ചർ സിറ്റി കമ്മീഷണറേറ്റ്, ഹൈദരാബാദിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യ എന്നിവ മൂലമുള്ള ഭരണപരമായ സമ്മർദ്ദം വർദ്ധിച്ചുവരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
മാവോയിസ്റ്റ് കീഴടങ്ങലുകളും പുനരധിവാസവും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിംഗ് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് രേവന്ത് റെഡ്ഡി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ഈ കാലയളവിൽ 591 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെലങ്കാനയിലെ പിന്നോക്ക പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി രേവന്ത് റെഡ്ഡി കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം തേടി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. ശേഷാദ്രി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ബി. ശിവധർ റെഡ്ഡി, ഇന്റലിജൻസ് അഡീഷണൽ ഡിജിപി വിജയ് കുമാർ, എസ്ഐബി ഐജിപി ബി. സുമതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
National
ഹൈദരാബാദ്: തെലുങ്കാന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 66 ശതമാനം സീറ്റ് നേടിയെന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മൂന്നു ഘട്ടമായി 12,702 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ 7527 സീറ്റുകൾ കോൺഗ്രസ് പിന്തുണച്ച സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് വിമതർ 808 സീറ്റുകൾ നേടി. ബിആർഎസിന് 3511 സീറ്റുകളും ബിജെപിക്ക് 710 സീറ്റുകളുമാണു കിട്ടിയത്.
ബിആർഎസും ബിജെപിയും സഖ്യത്തിലാണു മത്സരിച്ചതെന്ന് രേവന്ത് റെഡ്ഢി ആരോപിച്ചു.
Movies
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വസതിയിൽ അതിഥിയായെത്തി നടൻ ദുൽഖർ സൽമാൻ. പൊന്നാട അണിയിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഢി ദുൽഖറിനെ സ്വീകരിച്ചത്. നിര്മാതാവ് സ്വപ്ന ദത്തും ദുല്ഖറിനൊപ്പമുണ്ടായിരുന്നു.
ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്ഖർ സൽമാന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. നേരിട്ടെത്തി അവാർഡ് ഏറ്റുവാങ്ങാൻ ദുൽഖറിന് സാധിച്ചിരുന്നില്ല.
അതുകൊണ്ട് തെലുങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്.
മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്.